2010, ഒക്‌ടോബർ 22, വെള്ളിയാഴ്‌ച

കര്‍പ്പൂരദീപത്തിന്‍ കാന്തിയില്‍....

ജയചന്ദ്രന്‍പാടിയ ഒത്തിരിഗാനങ്ങള്‍ ഇഷ്ടപ്പെട്ടവയുണ്ട്. പക്ഷേ ഇപ്പോള്‍ ബി വസന്തയ്ക്കൊപ്പം പാടിയ ഈ യുഗ്മഗാനമാണ് എന്റെ ഫേവറിറ്റ്.

കാരണമെന്തെന്നല്ലേ... ഏതുപ്രണയികളുടെയും മനസ്സ് ഈ പാട്ടുകേള്‍ക്കുമ്പോ അതിനൊപ്പം സഞ്ചരിച്ചുപോകും. നമ്മളറിയാതെ പണ്ടുകടന്നുപോന്ന അമ്പലക്കുളപ്പടവുകളിലും ഉത്സവത്തേരെഴുന്നള്ളിക്കുന്നിടത്തേക്കും എത്തും. അവിടെയൊക്കെ നമ്മെ സ്നേഹം നിറച്ച് ഒളിഞ്ഞുനോക്കുന്ന രണ്ടു കണ്ണുകള്‍ക്കുവേണ്ടി തിരഞ്ഞുപോകും.... (പ്രേമം അമ്പലത്തിലും കുളത്തിലും മാത്രമേയുള്ളു എന്നൊന്നും ഞാന്‍ കരുതുന്നില്ല, എന്നാലും..) ശ്രീകുമാരന്‍തമ്പിയുടെ പ്രേമഗാനങ്ങള്‍ അത്രയ്ക്ക് നമ്മെ ചലിപ്പിക്കുന്നവയാണ്.

തീര്‍ച്ചയായും ഈ ഗാനം ശ്രീകുമാരന്‍തമ്പിയെഴുതിയ ഏറ്റവും മികച്ചഗാനമൊന്നുമല്ല. ആ പ്രതിഭ എത്രയോ നല്ല ഗാനങ്ങള്‍ മലയാളിക്ക് നല്‍കിക്കഴിഞ്ഞു. സംഗീതത്തെ തടസ്സപ്പെടുത്താതെ ഒഴുകിനീങ്ങുന്നവയും, ചിലപ്പോഴെങ്കിലും ജീവിതത്തിനെന്തര്‍ത്ഥം എന്ന് ഇരുത്തി ചിന്തിപ്പിക്കുന്നവയും, ഒരിക്കലും മറക്കരുത് എന്നു തോന്നിപ്പിക്കുന്നവയും.. അങ്ങനെയങ്ങനെ എത്രയെത്ര കവിതകള്‍.. (കവിത എന്നാണു ഞാന്‍ പറഞ്ഞത്. നല്ല കവിതയെഴുതി ഗാനമാക്കാം എന്നു ഇത്തരം സമയങ്ങളിലാണല്ലോ നമുക്കുറപ്പുണ്ടാവുന്നത്.) ഹൃദയസരസിലെ പ്രണയപുഷ്പവും, അകലെയകലെ നീലാകാശവും, ആ നിമിഷത്തിന്റെ നിര്‍വൃതിയിലും, ഇലഞ്ഞിപ്പൂമണവും, ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാനും, എന്‍മന്ദഹാസവും, നീലനിശീഥിനിയും മുതല്‍ എത്രയോ എത്രയോ ഗാനങ്ങള്‍. ഒരുവര്‍ഷം മുഴുവന്‍ ഇരുന്ന് ഗാനങ്ങളെക്കുറിച്ചെഴുതാനുള്ള വകയുണ്ട് അദ്ദേഹം എഴുതിത്തീര്‍ത്ത വരികളില്‍. എം.എസ് വിശ്വനാഥനാവട്ടെ മലയാളസംഗീതം കണ്ട ജീനിയസുകളിലൊരാളും. അദ്ദേഹം പാട്ടുകള്‍ക്കുനല്‍കുന്ന എം.എസ് ടച്ചു തിരിച്ചറിയാന്‍ അഷ്ടപദിയിലെ നായികേ മാത്രം കേട്ടാല്‍ പോരേ?. അല്ലെങ്കില്‍ ജയചന്ദ്രന്റെതന്നെ നീലഗിരിയുടെ സഖികളേ കേട്ടുനോക്കൂ.

1973 ലെ ദിവ്യദര്‍ശനം എന്നചിത്രം 8 പാട്ടുകളുമായാണ് ഇറങ്ങിയത്. മിക്കതും ഹിറ്റുകള്‍. യേശുദാസിന്റെ 'ആകാശരൂപിണി..', ജയചന്ദ്രന്റെതന്നെ 'സ്വര്‍ണ്ണഗോപുര നര്‍ത്തകീശില്പം...' എന്നീ പാട്ടുകള്‍ മറക്കാന്‍ പറ്റുമോ..? പിന്നെ ഈ ഗാനവും. കര്‍പ്പൂരദീപത്തിന്‍ കാന്തിയില്‍.... ബി വസന്തയുടെ ആലാപനം അത്രയ്ക്കങ്ങെത്തിയോ എന്നു സംശയം. എങ്കിലും മൊത്തത്തില്‍ വീണ്ടും കേള്‍ക്കാന്‍ തോന്നിക്കുന്നു എന്നതുതന്നെ ഒരു പാട്ടിനെ സംബന്ധിച്ച് പ്രധാനമാണെന്നു തോന്നുന്നു. എന്തായാലും എന്നെ വീണ്ടും വീണ്ടും കേള്‍ക്കാന്‍ പ്രേരിപ്പിച്ചു ഈ പാട്ട്. അതുകൊണ്ട് ഈ പാട്ട് പോസ്റ്റ് ചെയ്യുന്നു.

(മൈലാഞ്ചി പിണങ്ങല്ലെ, 'ഇനിയെന്റെയിണക്കിളി'യെ പിന്നെ വിളിക്കാം.... ട്ടോ.)


Get this widget | Track details | eSnips Social DNA



ചിത്രം - ദിവ്യദര്‍ശനം
ഗായകര്‍ - ജയചന്ദ്രന്‍, ബി വസന്ത.
ഗാനരചന - ശ്രീകുമാരന്‍തമ്പി,
സംഗീതം - എം. എസ് വിശ്വനാഥന്‍


കര്‍പ്പൂരദീപത്തിന്‍ കാന്തിയില്‍
കണ്ടുഞാന്‍ നിന്നെയാ സന്ധ്യയില്‍
ദീപാരാധന നേരത്തു നിന്‍മിഴിദീപങ്ങള്‍ തൊഴുതുഞാന്‍
സ്വര്‍ണ്ണക്കൊടിമരച്ഛായയില്‍ നിന്നുനീയന്നൊരു സന്ധ്യയില്‍
ഏതോ മാസ്മര ലഹരിയിലെന്‍മനം ഏകാന്ത മന്ദിരമായ്..
എന്‍മനം ഏകാന്തമന്ദിരമായ്
സ്വര്‍ണ്ണക്കൊടിമരച്ഛായയില്‍ നിന്നുനീയന്നൊരു സന്ധ്യയില്‍..

അശ്വതിയുത്സവത്തേരുകണ്ടു
ആനക്കൊട്ടിലില്‍ നിന്നപ്പോള്‍
അമ്പലപ്പൊയ്കതന്‍ അരമതിലില്‍നീ
അമ്പെയ്യും കണ്ണുമായ് നിന്നിരുന്നു
ആ രാവിലറിയാതെ ഞാന്‍ കരഞ്ഞു....
കര്‍പ്പൂരദീപത്തിന്‍......

കൂത്തമ്പലത്തിലെ കൂത്തറയില്‍
കൂടിയാട്ടംകണ്ടിരുന്നപ്പോള്‍
ഓട്ടുവളകള്‍തന്‍ പാട്ടിലൂടോമന
രാത്രി സന്ദേശം അയച്ചുതന്നു
കാതോര്‍ത്തിരുന്നഞാന്‍ ഓടിവന്നൂ...
ഞാന്‍ ഓടിവന്നു...
കാതോര്‍ത്തിരുന്നഞാനോടിവന്നു
കാവിലിലഞ്ഞികള്‍ പൂചൊരിഞ്ഞു..
കര്‍പ്പൂരദീപത്തിന്‍......

2010, ജൂലൈ 13, ചൊവ്വാഴ്ച

നിന്റെമിഴിതന്‍ നീലിമയില്‍ നിന്നു ഞാന്‍ പകര്‍ത്തി....

ജയചന്ദ്രന്‍ പാടിയ മറക്കാനാവാത്ത ഒരു ഗാനം...

'മൃദുലേ ഇതാ ഒരു ഭാവഗീതമിതാ..'

പൂവച്ചല്‍ ഖാദറുടെ വരികള്‍ക്ക് സംഗീതസംവിധാനം ചെയ്തത് രഘുകുമാര്‍. ജോഷി സംവിധാനം ചെയ്ത 'ധീര'യാണ് ചിത്രം.

ഇവിടെവസുന്ധര കാത്തുനില്പൂ.. (അഗ്രഹാരം 1979 നാടകഗാനം)
അത്യുന്നതങ്ങളില്‍..(ആയിരം കണ്ണുകള്‍ 1986)
ചെമ്പരത്തിപ്പൂവേ ചൊല്ല്.., പൂങ്കാറ്റേ പോയി ചൊല്ലാമോ..(ശ്യാമ 1986)
പൊന്‍വീണേ.. (താളവട്ടം 1986)
പൊന്‍മുരളിയൂതുംകാറ്റില്..‍, ശാന്തിമന്ത്രം തെളിയും.. (ആര്യന്‍ 1988)
ആമ്പല്ലൂരമ്പലത്തില്‍... (മായാമയൂരം 1993)
മധുമാസചന്ദ്രന്‍മാഞ്ഞു.. (കാണാക്കിനാവ് 1996)
തുടങ്ങിയ നിത്യഹരിത ഗാനങ്ങളുടെ സ്രഷ്ടാവാണ് രഘുകുമാര്‍. അദ്ദേഹത്തിന്റെ ഗാനങ്ങളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് 'ധീര'യിലെ ഈ ഗാനം തന്നെ.

വലിയ പ്രത്യേകതകളൊന്നുമില്ലാത്ത ആവറേജ് ഗാനരചന. അതിന്റെ പരിമിതിയെ മറികടക്കുന്ന സംഗീതസംവിധാനവും ആലാപന മികവുമാണ് ഈ ഗാനത്തെ സുന്ദരമാക്കുന്നത്. ജയചന്ദ്രന്റെ ആലാപനത്തെക്കുറിച്ച് എന്തു പറയാന്‍... ആഹ.. ലയിച്ചിരുന്നു പോകും.

ഗാനം കേള്‍ക്കൂ.



ചിത്രം: ധീര (1982)
ഗാനരചന: പൂവച്ചല്‍ ഖാദര്‍
സംഗീതം: രഘുകുമാര്‍
പാടിയത്: പി. ജയചന്ദ്രന്‍

Get this widget | Track details | eSnips Social DNA




മൃദുലേ ഇതാ ..
ഒരു ഭാവഗീതമിതാ..
നിന്റെ മിഴിതന്‍ നീലിമയില്‍ നിന്നു ഞാന്‍ പകര്‍ത്തി...

നൂറുപൂക്കള്‍ താലമേന്തും രാഗമേഖലയില്‍
നൂപുരങ്ങള്‍ നീയണിഞ്ഞു...
നൂറുപൂക്കള്‍ താലമേന്തും രാഗമേഖലയില്‍
രാഗിണീ നീ വന്നുനിന്നു പണ്ടുമെന്നരികില്‍...
(മൃദുലേ ഇതാ...

മണ്ണിന്‍നാണം മാറ്റിനില്‍ക്കും മാഘപൌര്‍ണമിയില്‍
എന്റെദാഹം നീയറിഞ്ഞു...
മണ്ണിന്‍നാണം മാറ്റിനില്‍ക്കും മാഘപൌര്‍ണമിയില്‍
രാധികേ നീ വന്നുനില്പൂ ഇന്നുമെന്നരികില്‍....
(മൃദുലേ ഇതാ...

2010, ജൂലൈ 2, വെള്ളിയാഴ്‌ച

ഓര്‍മ്മകള്‍..... ഓര്‍മ്മകള്‍.....

എം. ജി രാധാകൃഷ്നന്‍ ഓര്‍മ്മയായി.

മലയാളികള്‍ ഒരിക്കലും മറക്കാത്ത കുറെയധികം ഗാനങ്ങള്‍ സംഗീതപ്രേമികളുടെ മനസ്സില്‍ ബാക്കിവച്ച്. ആകാശവാണിക്കുവേണ്ടി ചെയ്ത ലളിതഗാനങ്ങള്‍ മുതല്‍ മലയാളസിനിമയ്ക്കുവേണ്ടി ചെയ്ത നിത്യഹരിത ഗാനങ്ങള്‍ വരെ. അതില്‍ ഘനശ്യാമസന്ധ്യാ ഹൃദയം, ഓടക്കുഴല്‍ വിളി ഒഴുകിയൊഴുകിവരും‍, ഓടക്കുഴലേ ഓടക്കുഴലേ ഓമനത്താമരക്കണ്ണന്റെ, ശാരദേന്ദുമയൂഖമാലകള്‍ പൂചൊരിഞ്ഞൊരി സന്ധ്യയില്‍, മയങ്ങിപ്പോയി ഒന്നുമയങ്ങിപ്പോയി, ജയദേവകവിയുടെ ഗീതികള്‍ കേട്ടെന്റെ രാധേയുറക്കമായോ.., തുടങ്ങിയ ലളിതഗാനങ്ങളും ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ ഓലോലം തകരുമീ (രണ്ടുജന്മം), പ്രേമയമുനാ തീരവിഹാരം (പൂരം), നാഥാ നീവരും കാലൊച്ച (ചാമരം) മൌനമേ (തകര) ഒരുദലം മാത്രം (ജാലകം), ഓ മൃദുലേ, രജനീ പറയൂ, പ്രണയവസന്തം തളിരണിയുമ്പോള്‍ (ഞാന്‍ ഏകനാണ്), എത്രപൂക്കാലമിനി (രാക്കുയിലിന്‍ രാഗസദസ്സില്‍), അനുരാഗസുധയാല്‍ (യൌവനം ദാഹം), പഴംതമിഴ്പാട്ടിഴയും (മണിച്ചിത്രത്താഴ്) അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടുനീ (അദ്വൈതം) തുടങ്ങി ധാരാളം ഗാനങ്ങളുണ്ടെങ്കിലും ഇതില്‍ എന്റെ പേഴ്സണല്‍ ഫേവറിറ്റ് തകരയിലെ മൌനമേ നിറയും മൌനമേ.. തന്നെയാണ്.

ഭരതന്റെ തകര മലയാളികള്‍ മറക്കാത്ത ചിത്രമാണ്. ഭരതന്‍ കണ്ടെത്തിയ സുഭാഷിണി നായികയായും, പ്രതാപ് പോത്തന്‍ നായകനായും അഭിനയിച്ച ചിത്രം. ഒപ്പം നെടുമുടിവേണുവിന്റെ ചെല്ലപ്പനാശാരിയും. മൌനമേ നിറയും മൌനമേ എന്ന ഗാനം ഈ ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്നായിരുന്നു. എസ്. ജാനകിയുടെ സുന്ദര ശബ്ദം. മൌനം എന്ന വാക്കിന്റെ അര്‍ഥത്തോട് ഏറെ അകന്നുനില്‍ക്കുന്നത് എന്നു പ്രത്യക്ഷത്തില്‍ തോന്നും വിധം ഉയര്‍ന്ന സ്ഥായിയിലാണ് ഈ ഗാനം ആരംഭിക്കുന്നത്. എം.ജി രാധാകൃഷ്ണന്‍ എന്ന സംഗീതസംവിധായകന്റെ കഴിവ് നാം തിരിച്ചറിയുന്നത് ഇവിടെയാണ്. മൌനത്തിന്റെ പുതിയൊരനുഭവം. പക്ഷേ പാട്ട് മൊത്തത്തിലെടുക്കുമ്പോ ഉദ്ദേശിച്ചിരിക്കുന്ന അനുഭവതലം വളരെ വ്യക്തവും. പാട്ടിനോട് നൂറ്റമ്പതുശതമാനം നീതിപുലര്‍ത്തുന്ന എസ് ജാനകിയുടെ ശബ്ദവും ചേരുമ്പോള്‍ മലയാളത്തിനു ലഭിച്ച അനശ്വരഗാനങ്ങളിലൊന്നായി ഈ ഗാനം മാറുന്നു.

മൌനം ബാക്കിയാക്കി പിരിഞ്ഞുപോയ ആ സംഗീത പ്രതിഭയ്ക്ക് പ്രണാമമര്‍പ്പിച്ചുകൊണ്ട് ഈ പോസ്റ്റ്.


ഗാനരചന: പൂവച്ചല്‍ ഖാദര്‍,
സംഗീതം : എം.ജി രാധാകൃഷ്ണന്‍,
ഗായിക : എസ്. ജാനകി.


Get this widget | Track details | eSnips Social DNA




മൌനമേ.... നിറയും മൌനമേ...
ഇതിലെ പോകും കാറ്റില്‍
ഇവിടെ വിരിയും മലരില്‍
കുളിരായ് നിറമായ് ഒഴുകും ദുഃഖം
എന്നും നിന്നെ തേടിവരും...

മൌനമേ നിറയും മൌനമേ...

കല്ലിനുപോലും ചിറകുകള്‍ നല്‍കി
കന്നിവസന്തം പോയി
ഉരുകും വേനലില്‍ മോഹദലങ്ങള്‍
എരിഞ്ഞടങ്ങുകയായി..

മൌനമേ നിറയും മൌനമേ...

ആയിരംനാവായ് പുഴയിലെയോളം
പാടും കഥയിലലിഞ്ഞും
തളരും നേരിയൊരോര്‍മയുമായി
ഇന്നും തീരമുറങ്ങും..

മൌനമേ നിറയും മൌനമേ...

2009, ജൂലൈ 18, ശനിയാഴ്‌ച

ഓത്തുപള്ളീലന്നുനമ്മള്......

വി.ടി മുരളി എന്ന അനുഗ്രഹീത ഗായകനെ പുതിയ തലമുറയില്‍ അധികമാരും അറിയാനിടയില്ല. പക്ഷേ 'കിളിച്ചുണ്ടന്‍മാവിന്റെ ചില്ലയിലാടും' എന്ന ഗാനവും 'ഓത്തുപള്ളീലന്നുനമ്മള് പോയിരുന്നകാലം' എന്ന പാട്ടും എവിടെയെങ്കിലും കേട്ട ഓര്‍മ്മയുണ്ടാകും.

നല്ല കഴിവുള്ള ഗായകന്‍. വല്ലാതെ അനുഭവിച്ചു പാടുന്ന അനുഭവം ആ കാല്പനികമായ ഗൃഹാതുരത്വം നിറഞ്ഞ ശബ്ദത്തിലുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് 'കിളിച്ചുണ്ടന്‍ മാവിന്റെ..'എന്ന പാട്ടു കേള്‍ക്കാന്‍ കൊതിച്ച് റേഡിയോയുടെ മുമ്പില്‍ കുത്തിയിരുന്നത് ഓര്‍മ്മവരുന്നു. (തിരുവനന്തപുരം - ആലപ്പുഴ ആകാശവാണിക്ക് ആയിരം നന്ദി. ഈ പാട്ടിലേക്കെല്ലാം എന്നെ അടുപ്പിച്ചത് ഇരപ്പും പതര്‍ച്ചയും നിറഞ്ഞ ശബ്ദത്തിലെങ്കിലും ആ വാണിയാണ് പിന്നെ വിവിധ് ഭാരതിയും, റേഡിയോ സിലോണും. ടേപ്പ് റെക്കോര്‍ഡറും മറ്റും പിന്നെയാണ് വീട്ടിലെത്തിയത്) രണ്ടുപാട്ടും അന്നേ ഞാന്‍ തെരഞ്ഞു പിടിച്ച് സംഘടിപ്പിച്ചിരുന്നു.

എന്തായാലും വി.ടി മുരളി പാടിയ 'ഓത്തുപള്ളി..' ഇതാ.. രാഘവന്‍ മാസ്റ്റര്‍ക്കു മാത്രം പറ്റുന്ന കൈയ്യൊതുക്കത്തോടെ.....

ഈ പാട്ടിനെപ്പറ്റി പെട്ടെന്ന് ഓര്‍മ്മിപ്പിച്ച കിരണ്‍സിനും തറവാടിക്കും കൂടിയിരിക്കട്ടെ ഒരു കുട്ട നന്ദി. ലിങ്ക് ഇവിടെ


ചിത്രം - തേന്‍തുള്ളി
ഗാനരചന - പി.ടി അബ്ദുറഹിമാന്‍
സംഗീതം - കെ. രാഘവന്‍.

Get this widget | Track details | eSnips Social DNA


ഓത്തുപള്ളീലന്നുനമ്മള്‌ പോയിരുന്ന കാലം
ഓര്‍ത്തുകണ്ണീര്‍ വാര്‍ത്തുനില്‍ക്കയാണു നീലമേഘം
കോന്തലക്കല്‍ നീയെനിക്കായ് കെട്ടിയ നെല്ലിക്ക
കണ്ടുചൂരല്‍ വീശിയില്ലേ നമ്മുടെ മൊല്ലാക്ക

പാഠപുസ്‌തകത്തില്‍ മയില്‍പ്പീലിവെച്ചുകൊണ്ട്‌
പീലിപെറ്റ്‌ കൂട്ടുമെന്ന്‌ നീ പറഞ്ഞ്‌ പണ്ട്‌
ഉപ്പുകൂട്ടി പച്ചമാങ്ങ നമ്മളെത്ര തിന്നു
ഇപ്പൊഴാ കഥകളേനീ അപ്പടീ മറന്നു.. (ഓത്തുപള്ളീലന്ന്...

കാട്ടിലെ കോളാമ്പിപ്പൂക്കള് നമ്മളെ വിളിച്ചു
കാറ്റുകേറും കാട്ടിലെല്ലാം നമ്മളും കുതിച്ചു
കാലമാമിലഞ്ഞിയെത്ര പൂക്കളെ കൊഴിച്ചു
കാത്തിരിപ്പും മോഹവും ഇന്നെങ്ങിനെ പിഴച്ചു (ഓത്തുപള്ളീലന്ന്....

ഞാനൊരുത്തന്‍ നീയൊരുത്തി നമ്മള്‍ രണ്ടിടത്ത്
വേലികെട്ടാന്‍ ദുര്‍വിധിക്ക്‌ കിട്ടിയോ മിടുക്ക്‌
എന്റെ കണ്ണുനീരുതീര്‍ത്ത കായലിലിഴഞ്ഞു
നിന്റെ കളിത്തോണി നീങ്ങി എങ്ങുപോയ് മറഞ്ഞു.. (ഓത്തുപള്ളീലന്ന്...




ഈ പാട്ട് ഡൌണ്‍ലോഡ് ചെയ്യണമെന്ന് അടക്കാന്‍ പറ്റാത്ത ആഗ്രഹം തോന്നുന്നവര്‍ക്കായി ഒരു ലിങ്കുകൂടി. ഇവിടെനിന്ന് എടുക്കാം.

2009, ഏപ്രിൽ 10, വെള്ളിയാഴ്‌ച

ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കിവച്ചില്ലേ..

1988ല്‍ ഇറങ്ങിയ നല്ല ചിത്രങ്ങളിലൊന്നായിരുന്നു ഹരിഹരന്റെ ആരണ്യകം. 1973ലെ ലേഡീസ്ഹോസ്റ്റല്‍ മുതലിങ്ങോട്ട് കുറെയധികം കലാമൂല്യമുള്ള ചിത്രങ്ങള്‍ മലയാളിക്കു നല്‍കിയ സംവിധായകനായിരുന്നു ഹരിഹരന്‍. സുജാത, പഞ്ചാഗ്നി, നഖക്ഷതങ്ങള്‍, ഒരു വടക്കന്‍വീരഗാഥ, സര്‍ഗ്ഗം, പരിണയം, എന്ന് സ്വന്തം ജാനകിക്കുട്ടിഎന്നീചിത്രങ്ങളിലൂടെ ഇപ്പോള്‍ പഴശ്ശിരാജയിലെത്തിനില്‍ക്കുന്നു അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍. ചലച്ചിത്രത്തില്‍ സംഗീതത്തിന്റെ മൂല്യം മനസ്സിലാക്കാനുള്ള അപാരമായ കഴിവ് ഹരിഹരനുണ്ടായിരുന്നു എന്നത് അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ ഗാനങ്ങള്‍ ശ്രദ്ധിച്ചാലറിയാം. മിക്കവാറും എല്ലാ ചിത്രങ്ങളിലെയും ഗാനങ്ങള്‍ അക്കാലത്ത് സൂപ്പര്‍ഹിറ്റുകളായിരുന്നു.

സുജാതയിലെ ആശ്രിതവല്‍സലനേ.., താലിപ്പൂ പീലിപ്പൂ, സ്വയംവര ശുഭദിനമംഗളങ്ങള്‍, കാളിദാസന്റെ കാവ്യഭാവനയെ എന്നീഗാനങ്ങളും,
പഞ്ചാഗ്നിയിലെ സാഗരങ്ങളെ, ആ രാത്രി മാഞ്ഞുപോയി എന്നീ ഗാനങ്ങളും,
നഖക്ഷതങ്ങളിലെ ആരെയും ഭാവഗായകനാക്കും, കേവലമര്‍ത്യഭാഷ, മഞ്ഞള്‍പ്രസാദവും, നീരാടുവാന്‍എന്നീഗാനങ്ങളും
ഒരു വടക്കന്‍ വീരഗാഥയിലെ ചന്ദനലേപസുഗന്ധം, ഇന്ദുലേഖ, കളരിവിളക്കു തെളിഞ്ഞതാണോ,ഉണ്ണിഗണപതിയേ. എന്നീഗാനങ്ങളും
സര്‍ഗ്ഗത്തിലെ കണ്ണാടി ആദ്യമായെന്‍, ആന്ദോളനം, കൃഷ്ണകൃപാസാഗരം, പ്രവാഹമേ, സംഗീതമേ അമരസല്ലാപമേ എന്നീഗാനങ്ങളും, പരിണയത്തിലെ അഞ്ചുശരങ്ങളും, പാര്‍വണേന്ദുമുഖി, സാമജസഞ്ചാരിണീ,വൈശാഖപൌര്‍ണ്ണമിയോ തുടങ്ങിയ ഗാനങ്ങളും
എന്ന് സ്വന്തം ജാനകിക്കുട്ടിയിലെ അമ്പിളിപ്പൂവട്ടംപൊന്നുരുളി, പാര്‍വണപ്പാല്‍മഴ, ചെമ്പകപ്പുമൊട്ടിന്നുള്ളില്‍,തേന്‍തുളുമ്പുമോര്‍മ്മയായ്.. മുതല്‍ അടുത്തയിടെയിറങ്ങിയ മയൂഖം വരെയുള്ള ചിത്രങ്ങള്‍ നല്ല ഗാനങ്ങളാല്‍ സമ്പന്നമായിരുന്നു.

അദ്ദേഹത്തോടൊപ്പം മിക്കചിത്രങ്ങള്‍ക്കും സംഗീതസംവിധാനം നിര്‍വഹിച്ചത് രവിബോംബെ ആണ്.
എന്നാല്‍ 1988ലെ 'ആരണ്യക'ത്തില്‍ രഘുനാഥ്സേട്ടാണ് സംഗീതംനല്‍കിയത്. ആ ചിത്രത്തിലെ ഒരു നല്ല ഗാനം ഇതാ ഇവിടെ. ഈ ഗാനം എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്നുകരുതുന്നു.


Get this widget | Track details | eSnips Social DNA



ചിത്രം - ആരണ്യകം
ഗാനരചന- ഓ.എന്‍.വി കുറുപ്പ്
സംഗീതം- രഘുനാഥ് സേട്ട്
ഗായിക- ചിത്ര
വര്‍ഷം- 1988

ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കിവച്ചില്ലേ
കളിച്ചിരിക്കാന്‍ കഥപറയാന്‍ കിളിമകള്‍വന്നില്ലേ

കൂഹൂ കൂഹൂ
കൂഹൂ കൂഹൂ ഞാനും പാടാം കുയിലേ കൂടെവരൂ
കുറുമ്പുകാട്ടി
കുറുമ്പുകാട്ടി പറന്നുവോനീ നിന്നോടുകൂട്ടില്ല..
ഓലേഞ്ഞാലീ പോരൂ..
ഓലേഞ്ഞാലീ പോരൂ നിനക്കൊരൂഞ്ഞാലിട്ടുതരാം
ഓലോലം ഞാലിപ്പൂവന്‍ തേന്‍കുടിച്ചുവരാം...

എന്റെമലര്‍ തോഴികളേ
എന്റെമലര്‍ തോഴികളേ മുല്ലേ മുക്കുറ്റീ...
എന്തേ ഞാന്‍ കഥ പറയുമ്പോള്‍ മൂളിക്കേള്‍ക്കാത്തൂ...
തൊട്ടാവാടീനിന്നെ...
തൊട്ടാവാടീ നിന്നെയെനിക്കെന്തിഷ്ടമണെന്നോ..
താലോലം നിന്‍കവിളില്‍ ഞാനൊന്നു തൊട്ടോട്ടെ...
ഒളിച്ചിരിക്കാന്‍.....

2009, മാർച്ച് 19, വ്യാഴാഴ്‌ച

കല്യാണിമുല്ലേ നീയുറങ്ങൂ....

ചെറുപ്പത്തില്‍ എന്റെ അനിയനെ ഉറക്കാന്‍ അമ്മ പാടാറുണ്ടായിരുന്ന താരാട്ടുപാട്ടാണ് ഇവിടെ പോസ്റ്റുചെയ്യുന്നത്. (എന്നെ ഉറക്കാന്‍ പാടിക്കാണില്ല. ഈ പാട്ടുണ്ടാകുന്നതിനുമുമ്പ് ഞാനുണ്ടായിപ്പോയി. എന്തൊരു കഷ്ടം!)
ഇതുകേള്‍ക്കുമ്പോഴെല്ലാം ഞാനെന്റെ ചെറുപ്പകാലത്തെത്തും. താരാട്ടുകേട്ടുറങ്ങാന്‍ കൊതിക്കുന്ന കുഞ്ഞാകും. ബിച്ചു തിരുമലയ്ക്കും രാജ് കമലിനും നന്ദി.

ധാരാളം താരാട്ടുപാട്ടുകള്‍ മലയാള സിനിമയില്‍ വന്നിട്ടുണ്ട്. അക്കൂട്ടത്തില്‍ 'സീത'യിലെ 'പാട്ടുപാടി ഉറക്കാം ഞാന്‍' എന്ന പാട്ടിനെ അതിശയിക്കാന്‍ വേറൊരു പാട്ടില്ല എന്നാണ് എന്റെ അഭിപ്രായം. പിന്നെയും നല്ല താരാട്ടുപാട്ടുകളുണ്ട്. കോന്നിയൂര്‍ ഭാസ്-കണ്ണൂര്‍ രാജന്‍ ടീമിന്റെ 'കണ്‍മണി പെണ്‍മണിയേ കാര്‍ത്തിക പൊന്‍കണിയേ..', എഴുതാപ്പുറങ്ങളിലെ ഓയെന്‍വി-വിദ്യാധരന്‍മാഷുടെ 'താലോലം പൈതല്‍ താലോലം...', മോഹന്‍സിതാര/കൈതപ്രം ടീമിന്റെ 'ഉണ്ണീവാവാവോ..' ഓയെന്‍വീ-ഔസേപ്പച്ചന്‍ ടീമിന്റെ 'അന്നലൂഞ്ഞാല്‍ പൊന്‍പടിയില്‍..' പക്ഷേ വല്ലാതെ ടച്ച് ചെയ്ത താരാട്ട് ഇതാണ്.

പി.സുശീലയുടെ ആലാപനം അതിസുന്ദരം. കേട്ടിരുന്നാല്‍ ഉറങ്ങിപ്പോകുന്നതറിയില്ല. ഈ ഗാനം കല്യാണി രാഗത്തില്‍ത്തന്നെയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.



Get this widget | Track details | eSnips Social DNA




ചിത്രം - ആഴി
ഗാനരചന - ബിച്ചുതിരുമല
സംഗീതം- രാജ് കമല്‍
വര്‍ഷം- 1985
ഗായിക- പി. സുശീല



കല്യാണിമുല്ലേ നീയുറങ്ങൂ
മണിക്കിനാവിന്‍ മഞ്ചലില്‍

മനസ്സിലെ മാമ്പൂവിതളില്‍ കിനിയും
മകരന്ദമല്ലേ നീ (2)
അമ്മതന്‍ ജീവിതവാനില്‍ വിരിയും
അമ്പിളിക്കലയേ നീയുറങ്ങൂ
മണിക്കിനാവിന്‍ മഞ്ചലില്‍

വളപ്പൊട്ടിനോടും കഥകള്‍ പറയാന്‍
തുടിക്കുന്നു നിന്‍ഹൃദയം
അവിടെനിന്നായിരം ചിറകും വീശി
തുമ്പികളുയരും നിന്‍മിഴിയില്‍
മണിക്കിനാവിന്‍ തുമ്പികള്‍

2009, മാർച്ച് 18, ബുധനാഴ്‌ച

ചന്ദ്രോദയം കണ്ടു കൈകൂപ്പിനില്‍ക്കും......

മറ്റൊരു ഇഷ്ടഗാനംകൂടി. ജയചന്ദ്രനും പി. സുശീലയും സുന്ദരമായി പാടിയിരിക്കുന്നു. ചിത്രം - 1975ല്‍ ഇറങ്ങിയ സിന്ധു. ശ്രീകുമാരന്‍തമ്പിയെഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയത് എന്റെ പ്രിയ സംഗീതസംവിധായകന്‍ എം.കെ. അര്‍ജ്ജുനന്‍ മാഷ്. അര്‍ജ്ജുനന്‍മാഷുടെ എല്ലാ ഗാനവും പോലെ ഈ ഗാനവും അതിസുന്ദരം. കേട്ടുനോക്കൂ...

Get this widget | Track details | eSnips Social DNA




ചന്ദ്രോദയംകണ്ടു കൈകൂപ്പിനില്ക്കും സിന്ദൂരമണിപുഷ്പം നീ..
പ്രേമോത്സവത്തിന്റെ കതിര്‍മാല ചൊരിയും
ഗാനത്തിന്‍ ഗാനോദയം നീ എന്നാത്മ ജ്ഞാനോദയം..
ചന്ദ്രോദയംകണ്ടു....

ജന്മാന്തരങ്ങളിലൂടെ ഞാന്‍ നിന്നിലെ സംഗീതമായ് വളര്‍ന്നു (2)
എന്‍ ജീവബിന്ദുക്കള്‍ തോറുമാ വര്‍ണ്ണങ്ങള്‍ ചൈതന്യമായലിഞ്ഞു (2)
നാമൊന്നായ് ചേര്‍ന്നുണര്‍ന്നു
എന്‍ രാഗം നാദമായ്
നിന്‍ ഭാവമെന്‍ ഭംഗിയായ്..
ചന്ദ്രോദയംകണ്ടു...

തീരാത്ത സങ്കല്പ സാഗരമാലകള്‍ താളത്തില്‍ പാടിടുമ്പോള്‍ (2)
ആ മോഹ കല്ലോലമാലികയില്‍ നമ്മള്‍ തോണികളായിടുമ്പോള്‍ (2)
നാമൊന്നായ് നീന്തിടുമ്പോള്‍
എന്‍സ്വപ്നം നിന്‍ലക്ഷ്യമാകും
നിന്‍ ചിത്തമെന്‍ സ്വര്‍ഗ്ഗമാകും..
ചന്ദ്രോദയംകണ്ടു...

2009, ഫെബ്രുവരി 24, ചൊവ്വാഴ്ച

കേള്‍ക്കാതെപോയ ഈ ഗാനം എഴുതിയതാര്?

സ്ലം ഡോഗ് മില്യണെയറിന്റെ ഓസ്കാര്‍ ജയം ഇന്ത്യ ആഘോഷിക്കുകയാണ്. റഹ്മാനും റസൂലിനും ലഭിച്ച
ബഹുമതികള്‍ ഇന്ത്യയിലെ എല്ലാ സഹൃദയക്കും ആഘോഷമായി. സ്ലംഡോഗ് മില്യണെയറില്‍ റഹ്മാന്റെ
ഗാനങ്ങളെല്ലാം ലോകം കൊണ്ടാടുകയാണ്. പക്ഷേ ചിത്രം കണ്ടപ്പോള്‍ റഹ്മാന്റേതല്ലാത്ത
ഒരു ഗാനം കൂടി മനസ്സില്‍ നിറഞ്ഞുനില്ക്കുന്നു. സൂര്‍ദാസിന്റേതെന്ന് അവകാശപ്പെടുന്ന പഴയ ഭജനിലെ
വരികള്‍ - 'ദര്ശന് ദോ ഘന്ശ്യാമ്....'

സ്ലംഡോഗ് മില്യണെയറില്‍ മറക്കാനാവാത്ത രംഗങ്ങളിലൊന്നാണ് മാഫിയാസംഘം സലിമിന്റെ സുഹൃത്തിന്റെ കണ്ണുകള്‍ ഒരു സ്പൂണും തിളച്ച എണ്ണയും ഉപയോഗിച്ച് നശിപ്പിക്കുന്നത്. തെരുവില്‍ ഭിക്ഷയാചിക്കാനുള്ളവര്‍ക്ക് മാര്‍ക്കറ്റ് ഉണ്ടാകണമെങ്കില്‍ എന്തെങ്കിലും ഇല്ലാതാവണം. ഇവിടെ അത് കണ്ണുകളാണ്. കണ്ണുകള്‍ ചൂഴ്ന്നെടുക്കാനായി അനുജന്‍ ജമാലിനെ കൂട്ടിക്കൊണ്ടുവരാന്‍ സലിമിനോടുപറയുമ്പോള്‍ അവരുടെമേല്‍ തിളച്ച എണ്ണയും ഒഴിച്ച് അനുജനെയും കൂട്ടി ഓടിരക്ഷപെടുകയാണ് സലിം. വേഗം കുറഞ്ഞുസഞ്ചരിച്ച ഒരു തീവണ്ടിയില്‍കയറി അവര്‍ രക്ഷപെട്ടു. പിന്നീട് മുംബൈയിലെ ഒരു തെരുവിലെ സബ് വേയില്‍വച്ച് കാഴ്ചനശിപ്പിക്കപ്പെട്ട പഴയ സുഹൃത്തിനെ ജമാല്‍ കണ്ടെത്തുന്നുണ്ട്. ഈ രംഗങ്ങളുടെയെല്ലാം പശ്ചാത്തലത്തില്‍ പഴയ ഭജന്‍ 'ദര്‍ശന് ദോ ഘന്ശ്യാമ്...' ചിത്രത്തില്‍ കടന്നുവരുന്നുണ്ട്. ഈ ഗാനത്തിന്റെ കര്‍ത്താവാര് എന്നതിന് മില്യനെയറാവാനുള്ള മത്സരത്തില്‍ ജമാല്‍ നല്‍കുന്ന ഉത്തരം സൂര്‍ദാസ് എന്നാണ്. സൂര്‍ദാസിന്റെ പേരില്‍ പരാമര്‍ശിക്കപ്പെടുന്ന ഈ ഗാനം യഥാര്‍ത്ഥത്തില്‍ എഴുതിയത് ജി. എസ് നേപാളി എന്ന കവിയായിരുന്നു എന്ന് അദ്ദേഹത്തിന്റെ മകന്‍ എന്‍.എസ് നേപാളി അവകാശപ്പെട്ടത് വിവാദമായിരുന്നു.

എഴുതിയതാരായാലും ചിത്രംകണ്ട് ദിവസങ്ങള്‍ക്കുശേഷവും ചിത്രത്തിലെ മറ്റു ഗാനങ്ങളെക്കാള്‍ എന്നെ വല്ലാതെ മഥിച്ചുകൊണ്ടിരിക്കുന്നത് ആ ഗാനമാണ്. നര്‍സി ഭഗത് എന്ന ചിത്രത്തില്‍നിന്നുള്ള ഈ ഗാനം ഇവിടെനിന്നു കേള്‍ക്കൂ..



ചിത്രം- നര്‍സി ഭഗത് (1957)
രചന- ഗോപാല്‍സിംഗ് നേപാളി
സംഗീതം- രവി
ശബ്ദം- ഹേമന്ദ് കുമാര്‍, മന്നാഡേ, സുധാ മല്‍ഹോത്ര.


ദര്ശന് ദോ ഘന്ശ്യാമ് നാഥ് മൊരി
അഖിയാ പ്യാസീ രേ......
ദര്ശന് ദോ ഘന്ശ്യാമ് നാഥ് മൊരി
അഖിയാ പ്യാസീ രേ......
മന് മന്ദിര് കി ജ്യോതി ജഗാദോ..
ഘട്ഘട് ബാസീ രേ..
ദര്ശന് ദോ ഘന്ശ്യാമ്....

മന്ദിര് മന്ദിര് മൂരത് തേരി
ഭിര്ഭി നാ ദീകെ സൂരത് തേരി.. ആ...
യുഗ് ബീതെ നാ ആയി മിലന് കീ
പൂരന് മാസീ രെ..
ദര്ശന് ദോ ഘന്ശ്യാമ്.....

ദ്വാര്ദയാ കാ ജബ് തൂ ഖോലെ
പഞ്ചമ് സുര് നെ ഖൂംഗാ ബോലെ
അന്ധാ ദേഖെ ലങ്ക്ടാ ചല് കര്‍
പഹുംചെ സാഥീരെ...
ദര്ശന് ദോ ഘന്ശ്യാം...

പാനി കി കര് പ്യാസ് ബുച്ഛാവൂ
നേനന് കോ കേസെ സംച്ഛാവൂ
ആഖ് മിചോലി ച്ഛോടോ അബ്‌തോ
മന് കെ ബാസീ രെ..
ദര്‍ശന് ദോ ഘന്ശ്യാമ്...

2009, ഫെബ്രുവരി 15, ഞായറാഴ്‌ച

സായന്തനം നിഴല്‍ വീശിയില്ല...

മറക്കാന്‍ കഴിയാത്ത ഒരു സുന്ദരഗാനം കൂടി.



Get this widget | Track details | eSnips Social DNA




ചിത്രം - ഒഴിവുകാലം (1985)
രചന- കെ. ജയകുമാര്‍
സംഗീതം- ജോണ്‍സന്‍
പാടിയത്- കെ. ജെ യേശുദാസ്, എസ്. ജാനകി.


സായന്തനം നിഴല്‍ വീശിയില്ല ശ്രാവണപ്പൂക്കളുറങ്ങിയില്ല..
പൊയ്പ്പോയ നാളിന്‍ മയില്‍പ്പീലിമിഴികളില്‍ നീലാഞ്ജനദ്യുതി മങ്ങിയില്ല..
(സായന്തനം നിഴല്‍ വീശിയില്ല..
സീമന്തരേഖയില്‍ സിന്ദൂരമണിയുമൊരുഷസ്സന്ധ്യ വീണ്ടും വന്നു... (2)
കാലം നമുക്കായൊരുക്കും മുഹൂര്‍ത്തം അതിധന്യമാകും മുഹൂര്‍ത്തം...
(സായന്തനം നിഴല്‍ വീശിയില്ല...
ശ്രീമതിപ്പക്ഷികള്‍ സാധകം ചെയ്യുമി സാമഗാനത്തിലലിയാന്‍.. (2)
പ്രാണനില്‍ വിങ്ങുമചുംബിതമൌനം ചിറകുകള്‍തേടും മൌനം.
(സായന്തനം നിഴല്‍ വീശിയില്ല..

2009, ഫെബ്രുവരി 11, ബുധനാഴ്‌ച

ഏതോ ജന്മകല്പനയില്‍....

ചെറുപ്പത്തില്‍ കേട്ട് അന്നുതന്നെ വല്ലാതെ ഇഷ്ടപ്പെട്ടുപോയ ഒരു ഗാനമാണ് പാളങ്ങളിലെ ഈ പാട്ട്. വാണിജയറാം സുന്ദരമായി പാടിയിരിക്കുന്നു. ഇടയ്ക്ക് ഹമ്മിംഗ് നല്‍കിയിരിക്കുന്നത് ഉണ്ണി മേനോന്‍. എന്റെ ഇഷ്ട രാഗങ്ങളിലൊന്നായ ഹംസധ്വനിയാണ് രാഗം. ഇതൊന്നു കേട്ടു നോക്കൂ....


Get this widget | Track details |eSnips Social DNA



ചിത്രം - പാളങ്ങള്‍ (1982)
ഗാനരചന - പൂവച്ചല്‍ ഖാദര്‍
സംഗീതം - ജോണ്‍സന്‍
പാടിയത് - വാണി ജയറാം.




ഏതോ ജന്മകല്പനയില്‍
ഏതോ ജന്മ വീഥികളില്‍
എങ്ങും നീ വന്നു
ഒരു നിമിഷം ഈയര നിമിഷം
വീണ്ടും നമ്മളൊന്നായ്...
ഏതോ ജന്മകല്പനയില്‍......
പൊന്നിന്‍ പാളങ്ങള്‍ എങ്ങോ ചേരുന്നേരം വിണ്ണിന്‍
മോഹങ്ങള്‍ മഞ്ഞായ് വീഴുന്നേരം
കേള്‍ക്കുന്നു നിന്‍ ഹൃദയത്തിന്‍
അതേ നാദമെന്നില്‍..
ഏതോ ജന്മകല്പനയില്‍...

തമ്മില്‍ ചൊല്ലാതെ വിങ്ങും ഓരോ വാക്കും കണ്ണില്‍
നില്‍ക്കാതെ പൊള്ളും ഓരോ നോക്കും ഇടയുന്നു
നാമൊഴുകുന്നു നിഴല്‍തീര്‍ക്കും ദ്വീപില്‍
ഏതോ ജന്മകല്പനയില്‍....